റെയ്ക്യാവിക്: യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് ഐസ്ലൻഡിലെ ജനവിധി. രാജ്യത്ത് നടന്ന നിർണായകമായ ദേശീയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾക്കെതിരെ വോട്ട് രേഖപ്പെടുത്തി. ഇതോടെ യൂറോപ്യൻ യൂണിയനിലേക്ക് കൂടുതൽ അടുക്കാനുള്ള ഐസ്ലൻഡ് സർക്കാരിന്റെ നീക്കങ്ങൾക്ക് താൽക്കാലിക തിരിച്ചടിയേറ്റു.
ഔദ്യോഗികമായി പുറത്തുവന്ന അന്തിമ ഫലങ്ങൾ പ്രകാരം 52.8 ശതമാനം ആളുകൾ ’നോ’ ക്യാമ്പിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 47.2 ശതമാനം വോട്ടർമാർ മാത്രമാണ് ചർച്ചകളെ അനുകൂലിച്ച് ’യെസ്’ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ വോട്ടർമാരിൽ 82 ശതമാനത്തോളം ആളുകൾ ഹിതപരിശോധനയിൽ പങ്കാളികളായി. തലസ്ഥാനമായ റെയ്ക്യാവിക്കിൽ മാത്രമാണ് ’യെസ്’ ക്യാമ്പിന് മുൻതൂക്കം ലഭിച്ചത്. എന്നാൽ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്.
ഹിതപരിശോധനാ ഫലത്തെ തിരിച്ചടിയായല്ല, മറിച്ച് ജനാധിപത്യത്തിന്റെ വിജയമായാണ് കാണുന്നതെന്ന് ’യെസ്’ പക്ഷത്തെ പിന്തുണച്ച ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ വ്യക്തമാക്കി. നിലവിലെ കാലാവധിയിൽ യൂണിയൻ അംഗത്വ ചർച്ചകളുമായി മുന്നോട്ട് പോകില്ലെന്നും യൂറോപ്യൻ ഇക്കണോമിക് ഏരിയ വഴിയുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഐസ്ലൻഡ് ജനതയുടെ ജനാധിപത്യപരമായ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അറിയിച്ചു. യൂറോപ്പിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയായി ഐസ്ലൻഡ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ രാജ്യത്തിന്റെ മത്സ്യബന്ധന അവകാശങ്ങളും പരമാധികാരവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് ’നോ’ വോട്ടുകൾ വർദ്ധിക്കാൻ പ്രധാന കാരണമായത്. ഐസ്ലൻഡിലെ മത്സ്യബന്ധന മേഖലയിലെ 90 ശതമാനത്തിലധികം ആളുകളും യൂണിയൻ പ്രവേശനത്തെ ശക്തമായി എതിർത്തിരുന്നു.
റഷ്യയുക്രൈൻ യുദ്ധവും ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കാരണം നേരത്തെ നടത്താൻ തീരുമാനിച്ച ഹിതപരിശോധനയാണ് ഇപ്പോൾ ഐസ്ലൻഡ് ജനത തള്ളിക്കളഞ്ഞത്. ഷെഞ്ചൻ (Schengen) മേഖലയിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും അംഗമായ ഐസ്ലൻഡ് സ്വതന്ത്ര രാജ്യമായി തുടരാൻ തന്നെയാണ് താല്പര്യപ്പെടുന്നതെന്നാണ് ജനവിധി വ്യക്തമാക്കുന്നത്.